Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulf War

മിസൈല്‍ ആവനാഴി ശൂന്യമാകുന്നു; യുഎസ് സൈന്യത്തിന്റെ ശേഷിയില്‍ ആശങ്ക


ന്യൂയോര്‍ക്ക്: ഇറാനെതിരായ അഞ്ചു മാസത്തെ യുദ്ധത്തില്‍ അമേരിക്കന്‍ സേനയുടെ ദീര്‍ഘദൂര മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്.
അറ്റാകാംസ് (ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം), പ്രിസം (പ്രിസിഷന്‍ സ്‌ട്രൈക്ക് മിസൈല്‍) എന്നീ ഇനത്തില്‍പ്പെട്ട മിസൈലുകള്‍ ഏതാണ്ട് പൂര്‍ണമായി ഇറാനെതിരേ പ്രയോഗിച്ചു തീര്‍ത്തതായി ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷിതമായ അകലത്തില്‍നിന്ന് ശത്രുവിനെ ആക്രമിക്കാന്‍ സഹായിക്കുന്ന ഈ ആയുധങ്ങളുടെ അഭാവം അമേരിക്കന്‍ സേനയുടെ ശേഷിയെ ഗുരുതരമായി ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഭൂതലത്തില്‍നിന്ന് ഭൂതലത്തിലേക്കു പ്രയോഗിക്കുന്ന ഇനത്തില്‍പ്പെട്ട ഈ രണ്ടു മിസൈലുകളും കൃത്യതയ്ക്കു പേരുകേട്ടതാണ്. റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്‌ന് അമേരിക്ക അറ്റാകാംസ് നല്കിയിരുന്നു. ഈ മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ റഷ്യക്കു കടുത്ത പ്രസന്ധിയായിരുന്നു.
ഭാവിയില്‍ അറ്റാകാംസിനു പകരമുപയോഗിക്കാന്‍ വികസിപ്പിച്ചതാണ് പ്രിസം. ഇരു വിഭാഗം മിസൈലുകള്‍ക്കും ഓരോന്നിന് പത്തു ലക്ഷം ഡോളര്‍ വിലവരും.
പ്രസിഡന്റ് ട്രംപ് ഏപ്രില്‍ 28നാണ് ഇറാനെതിരേ യുദ്ധമാരംഭിച്ചത്. അമേരിക്കയ്‌ക്കൊപ്പം ഇസ്രേലി സേനയുമുണ്ടായിരുന്നു. അഞ്ചു മാസം പിന്നിട്ട യുദ്ധത്തില്‍ ഇറാന്‍ കീഴടങ്ങാന്‍ തയാറാകാത്തത് ട്രംപിനു വലിയ തലവേദനയാണ്.
അമേരിക്കന്‍ ആക്രമണത്തിനു പകരമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക്് മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നതാണ് ഇറാന്റെ സൈനികതന്ത്രം. അമേരിക്കന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇറേനിയന്‍ ആക്രമണത്തെ ചെറുക്കുന്നത്.
അമേരിക്കയുടെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകളും കുറഞ്ഞുവരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമൂലം ഇറാനെതിരായ ആക്രമണം ചില ഘട്ടങ്ങളില്‍ ട്രംപിന് ഉപേക്ഷിക്കേണ്ടിവന്നത്രേ.

Latest News

Corehub Up